Wednesday, July 10, 2013

ശേഷിപ്പ്

രചന: വിസ്വാവ സിംബോഴ്‌സ്ക (പോളിഷ് കവയിത്രി)
മൊഴിമാറ്റം: സന്ദീപ് സലിം
......
കണ്ടെത്തിയിരിക്കു
ന്നു,
ഒരു പുത്തന്‍ നക്ഷത്രത്തെ.
ലോകം കൂടുതല്‍ തിളങ്ങുന്നതായും
ഇല്ലാത്തതൊന്നു കണ്ടെത്തിയെന്നും
അര്‍ഥമാക്കേണ്ടതില്ല

നക്ഷത്രം, വളരെ വലുത്
ദൂരവും വളരെ കൂടുതല്‍
ദൂരക്കൂടുതല്‍ ചെറുതെന്നു തോന്നിക്കും
അതിലും ചെറുതായ
പലതിനെക്കാളും ചെറുതെന്ന്
അത്ഭുതപ്പെടേണ്ട,
സമയമുള്ളതു കൊണ്ടുമാത്രം
അത്ഭുതം ജനിക്കുന്നതില്‍.

നക്ഷത്രത്തിന്റെ ആയുസ്
പിണ്ഡം
സ്ഥാനം
ഗവേഷണത്തിനു മതിയായ
വിഷയങ്ങള്‍.
ആകാശത്തിനോടടുത്ത വൃത്തങ്ങളില്‍
ചെറു വീഞ്ഞു സല്‍ക്കാരത്തിനും വിഷയം
ജ്യോതി ശാസ്ത്രജ്ഞന്‍
ഭാര്യ
ബന്ധുക്കള്‍
സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ
വളരെ ആകസ്മികമായ ഒത്തുചേരല്‍
വേഷത്തില്‍ നിബന്ധനകളില്ലാതെ
സൗഹൃദാന്തരീക്ഷത്തില്‍
ഭൂമിയോടു ചേര്‍ന്ന ആഘോഷം

അതൊരു അത്ഭുത നക്ഷത്രം
പക്ഷേ,
അതൊരു കാരണമല്ല
നമ്മുടെ സ്ത്രീകള്‍ക്കായി
ഒരു മദ്യസത്കാരം നടത്താന്‍

അതൊരു അപ്രധാന നക്ഷത്രം
ഒരു സ്വാധീനവുമില്ല
കാലാവസ്ഥയില്‍
ഫാഷനില്‍
മത്സരഫലത്തില്‍
വരുമാനത്തില്‍
മൂല്യ പ്രതിസന്ധിയില്‍

നക്ഷത്രം നിഷ്പ്രഭാവം
പ്രചാരണപ്രവര്‍ത്തനങ്ങളില്‍
വന്‍വ്യവസായങ്ങളില്‍
സമ്മേളന മേശകളുടെ തിളക്കത്തില്‍
അതൊരിക്കലും പ്രതിഫലിക്കുന്നുമില്ല
ജീവന്റെ ചാവുദിനങ്ങളുടെ പ്രകാശത്തില്‍
അവ എണ്ണത്തില്‍ കവിഞ്ഞതും

ജന്മനക്ഷത്രത്തെ കുറിച്ചും
ഇനി, മരണ നക്ഷത്രത്തെ കുറിച്ചുമുള്ള
ചോദ്യം വ്യര്‍ഥം

പുതിയതൊന്ന്
കുറഞ്ഞ പക്ഷം
അതെവിടെയെന്നു കാണിക്കൂ
വക്കു പൊട്ടിയ ചാര നിറമുള്ള മേഘത്തിനും
ഇടത്തു കാണുന്ന മരക്കൊമ്പിനുമിടയിലൂടെ നോക്കൂ
ഓ, അതാണല്ലേ.

Tuesday, July 9, 2013

കവിതയുടെ ഋതുഭേദങ്ങള്‍

യുവതലമുറയിലെ ശ്രദ്ധേയ എഴുത്തുകാരി ഡോണ മയൂര കവിതയെക്കുറിച്ചും എഴുത്തിനെക്കുറിച്ചും സംസാരിക്കുന്നു. 2013 ജൂലൈ ഒമ്പതിലെ ദിപിക യോ പേജില്‍. കഥാകൃത്ത് വി. എം. ദേവദാസ്, കവികളായ ശൈലന്‍, ലോപ ആര്‍, എം എസ് ബനേഷ് എന്നിവരേയും ഞാന്‍ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്.

Deepika YO page - 2013 July 9
കവിതയിലെ ബാല്യം/കവിതയിലേക്കുള്ള വരവ്/ആദ്യകവിത

ചെറിയ ക്ലാസുകളില്‍ മലയാളം പദ്യത്തിനോട് അത്ര അടുപ്പമൊന്നും തോന്നിയിരുന്നില്ല. ക്ലാസ്സില്‍ ടീച്ചര്‍ അര്‍ഥം പറഞ്ഞ് പഠിപ്പിക്കുമ്പോള്‍ പോലും മനസിലാക്കാന്‍ കഴിയാതെ ഇരുന്നിട്ടുള്ള കുട്ടി. പദ്യത്തിലെ വാക്കുകളിലേക്ക് ടീച്ചര്‍ അര്‍ഥമായി പറഞ്ഞു തന്ന വാക്കുകള്‍ എഴുതി ചേര്‍ത്ത് വരിമാറ്റിയെഴുതി പഠിച്ചിരുന്ന കുട്ടി. തുടക്കം ഇവിടെ നിന്നുമാവണം.  
     അധികമൊന്നും സംസാരിക്കാത്ത പ്രകൃതമായതിന്നാല്‍ ടീച്ചറിനോട് ചോദിക്കെണ്ടതു പോലും റഫ്‌നോട്ടില്‍ എഴുതി വയ്ക്കാറേ ഉണ്ടായിരുന്നുള്ളു. ഇഷ്ട്ടപ്പെട്ട എന്തും തുറന്ന് സംസാരിക്കാന്‍ കഴിയുന്നൊരു ടീച്ചര്‍ എനിക്ക് സ്കൂള്‍കാലത്ത് ഉണ്ടായിട്ടില്ല, അവരെയെല്ലാം ഭയം മായിരുന്നു(പില്‍കാലത്ത സ്കൂളും കോളേജുമെല്ലാം കഴിഞ്ഞതിനു ശേഷം അവരെയെല്ലാം കാണുമ്പോള്‍ എനിക്ക് അതിശയം തോന്നിയിട്ടുണ്ട്, അന്നൊക്കെ ദേഷ്യപ്പെട്ടിരുന്ന, കൊമ്പന്‍ വടിയും രൗദ്രതയും കാണിച്ചിരുന്നവരൊക്കെ ഇത്രയും സൗമ്യരും സ്‌നേഹമുള്ളവരുമായവരായിരുന്നോ എന്ന്!). അതില്‍ നിന്നു തുടങ്ങിയതാവാം മനസ്സിലുള്ളത് എഴുതി വയ്ക്കുക എന്ന ശീലവും. അ കാലത്താണ് മഹാകവി പിയുടെ രണ്ടു വരി മനസ്സില്‍ തങ്ങിയത്.
എല്ലായിടത്തും കവിതയുണ്ട് പക്ഷേ എഴുതുവാന്‍
തിരഞ്ഞാലൊട്ട് കാണുകയുമില്ല എന്ന അര്‍ഥത്തിലുള്ള വരികള്‍.
അത് എട്ടോ ഒന്‍പതോ! വയസ്സുള്ളപ്പോഴാണ്. അതിനു പിന്നാലെയാണ് ഒരു ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് ആകാശവാണിയില്‍ രഞ്ജിനിയെന്ന പരിപാടിയില്‍ "മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും …" എന്ന ഗാനം ആദ്യമായി കേള്‍ക്കുന്നത്. അന്ന് മുതല്‍ അടക്കാനാവാത്ത അഭിവാഞ്ഛയോടെയുള്ള അന്വേഷണമായിരുന്നു ദൈവത്തെ കണ്ടെത്താന്‍!. രാത്രിയില്‍ ഉറങ്ങാന്‍ ചുമരോട് ചേര്‍ന്ന് കിടക്കുമ്പോള്‍ ചുമരില്‍ ചുരണ്ടിയും, മുറ്റത്ത് കളിക്കുമ്പോള്‍ കുഴികുത്തിയും നോക്കുമായിരുന്നു. മുറ്റം നിറയെ കുഴികുത്തുന്നതിനു അമ്മയില്‍ നിന്നും കൈയ്യും കണക്കുമില്ലാതെ അടിയും കിട്ടിയിട്ടുമുണ്ട് . കവിതയോടും ഇതു പോലെ ഒരു സമീപനമായിരുന്നു.

കുടുംബത്തില്‍ എഴുത്തുമായി ബന്ധപ്പെട്ട് ആരും ഉണ്ടായിരുന്നില്ല എന്നകാരണത്താലും 'എഴുത്ത്' എന്നതെന്തെന്ന് അറിവില്ലാത്തതിനാലും സ്കൂള്‍ കാലം അങ്ങിനെ കടന്നു പോയി. പി.ഡി.സിക്ക് കോളേജ് ഹോസ്റ്റലിലായപ്പോഴാണ് വായനയുടെയും എഴുത്തിന്റെയും വാതില്‍ തുറന്നു കിടന്നിരുന്നെന്ന് മനസിലാക്കുന്നത്, സുഹൃത്തുകള്‍ പ്രചോദനവുമായി. അക്കാലത്താണ് ആശാനും, ഇടശ്ശേരിയും, ഉള്ളൂരുമൊക്കെ വിട്ട് കടമനിട്ടയും, അയ്യപ്പപണിക്കരും, സച്ചിദാനന്ദനും, മേതിലുമെല്ലാം  വായനയിലേക്ക് കടന്നു വന്നത്. എന്നാലും പഠിക്കാന്‍ വിടുന്ന കുട്ടി എഴുതുന്നതിന്റെ അനൌചിത്യം വീട്ടില്‍ നിന്നുള്ള ഓര്‍മ്മപ്പെടുത്തലുകളായി കൂടെ കൂടിയിരുന്നു. ആദ്യമായി അച്ചടിച്ച് വന്ന കവിത 97/98ലാണ്. നമ്മുടെ വീട്ടുമുറ്റത്തും ഒരു മാങ്കോസ്റ്റീന്‍ മരമുണ്ടെന്ന ഒരു സന്തോഷവാക്യത്തില്‍ അത് ഒതുങ്ങി.

പിന്നീട്ട് പ്രവാസത്തില്‍ ജോലിക്കും വീടിനുമിടയില്‍  അവനവന്‍ 'ഡെഡ് എന്റ്' കടമ്പകളില്‍ എത്തിനില്‍ക്കുമ്പോഴെല്ലാം കൂടുതല്‍ എഴുതാന്‍ തുടങ്ങി. അതും സ്വകാര്യതയിലേക്ക് മാത്രം ഒതുക്കി വച്ചു. 20022004 മലയാളം ഫോറമുകള്‍ പൊട്ടി വിടര്‍ന്നപ്പോള്‍ അവയില്‍ ചിലതില്‍ 'സ്‌കൈവാക്കര്‍' എന്ന അപരനാമത്തില്‍ എഴുതിയിരുന്നു. അതില്‍ മല്ലുവുഡെന്ന മലയാളം ഫോറത്തില്‍ പുറക്കാടനെന്ന ജോഷിരവി നടത്തിയിരുന്ന സാഹിത്യം സെക്ഷനില്‍ ചില കവിതകളിട്ടിരുന്നു. അതെല്ലാം മംഗ്ലീഷിലാണ് ടൈപ്പ് ചെയ്തിട്ടിരുന്നത്. പിന്നീട് കുറേനാള്‍ പലകാരണങ്ങകൊണ്ട് എഴുതേ ഉണ്ടായിരുന്നില്ല.  മലയാളം ബ്ലോഗിങ്ങിലേക്ക് മയൂര എന്ന പേരില്‍ വരുന്നത് 2007ലാണ്. അതിന് പ്രേരകമായത് പ്രവാസിയും കഥാകൃത്തുമായ നിര്‍മ്മലയുടെ ബ്ലോഗാണ്. അച്ചടിമേഖലയില്‍ നിന്നുള്ളൊരാളുടെ ബ്ലോഗ് അന്ന് ആദ്യമായിട്ടായിരുന്നു കാണുന്നത്.  പ്രവാസം എഴുതിനൊരു വിലങ്ങുതടിയല്ലെന്നും ബ്ലോഗെന്ന മാധമം വഴി നമ്മുടെ ഇഷ്ട്ടാനുസാരം
എന്തുമെഴുതാമെന്ന സ്വാതന്ത്രബോധവും അതില്‍ നിന്നുണ്ടായി. ഇതിനകം തന്നെ പരിചയമുള്ള പലസുഹൃത്തുകള്‍ക്കും ബ്ലോഗും ഉണ്ടായിരുന്നു. 2006മുതല്‍ ബ്ലോഗ് വായനയുണ്ടായിരുന്നു. എന്നാല്‍ സ്വന്തമായൊന്ന് വേണമെന്ന് അപ്പോള്‍ മാത്രമാണ് ചിന്തയില്‍ ഉണ്ടായത്. നല്ല സുഹൃത്തുകളുടെ പിന്തുണയും കൂടിയായപ്പോള്‍ ഇന്നും ബ്ലോഗിങ്ങ് തുടരുന്നതിനു നിമിതമായി.


ആദ്യത്തെ സമാഹാരം

2009ല്‍ ഒരു പ്രസാധകന്‍ ബ്ലോഗ് പുസ്തകമാക്കാന്‍ താല്പര്യമുണ്ടെന്ന് പറഞ്ഞ് സമീപിച്ചിരുന്നു. അതിന് സമ്മതം എന്ന മതം തന്നെയായിരുന്നു എനിക്കും. പക്ഷേ ഇരുപതിനായിരം രൂപ കൊടുത്താലെ പുസ്തകം ഇറക്കാന്‍ കഴിയൂ! വീട്ടില്‍ ചോദിക്കാന്‍ കഴിയില്ല, എഴുതുന്നത് തന്നെ അനാവശ്യമാണ് അതിന്റെ കൂടെ കാശ് കൂടെ ചോദിച്ചാല്‍ കാശിക്കുള്ള വഴിതെളിഞ്ഞ് കിട്ടുമെന്നല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കണ്ടായിരുന്നു. മൂത്ത കുഞ്ഞ് ജനിച്ചതിനു ശേഷം ജോലിക്കും പോകുന്നുണ്ടായിരുന്നില്ല. ഒരു നിമിതം പോലെ ആയിടയ്ക്ക് അയല്‍ക്കാരി തന്റെ രണ്ട് ആണ്‍കുട്ടികലുടെ മുടി വെട്ടികൊടുക്കുമോന്ന് വീണ്ടും ചോദിച്ചത്, വെട്ടുന്നതിനു കാശ് തരാമെന്നും! ശിശിരകാലത്ത് തണുത്ത കാറ്റടിക്കുന്നയിടങ്ങളിലെ തൊലി ചുമന്ന് പൊട്ടുന്ന, (പ്രത്യേകിച്ചും മുഖത്ത്)  അലര്‍ജി ഉണ്ടായിരുന്നു എന്റെ മകന്. ആ സമയങ്ങളില്‍ ഞാന്‍ തന്നെ ക്ലിപ്പര്‍ വച്ച് മിലിറ്ററി കട്ട് ചെയ്യുമായിരുന്നു. ഇത് സുഹൃത്തിനും അറിയാം, അവരുടെ ഇളയ കുട്ടിക്കും എന്റെ കുഞ്ഞിനെ പോലെ അലര്‍ജിയുണ്ടായിരുന്നു. അവര്‍ക്ക് മതപരമായ കാരണങ്ങളാല്‍ വീട്ടില്‍ മുടിവെട്ടാല്‍ പാടില്ല എന്നും പറയും. ഇത്തവണ ചോദിച്ചപ്പോള്‍ ഞാന്‍ സമ്മതിച്ചു(അതുവരെ കാശിന് ആവശ്യമുണ്ടായിരുന്നില്ലല്ലോ!!!). പന്ത്രണ്ട് രൂപയായിരുന്നു അവിടെ അടുത്തുള്ള മുട്ടിവെട്ടുന്ന സ്ഥലത്ത് ചാര്‍ജ്ജ് ചെയ്തിരുന്നത്, ആ തുക തരാമെന്നും പറഞ്ഞു. അന്ന് വൈകിട്ട് തന്നെ രണ്ടു മക്കളെയും കൊണ്ട് സുഹൃത്ത് വന്നു, രണ്ടാള്‍ക്കും മിലിറ്ററി കട്ട് ചെയ്തു കൊടുത്തു. മുട്ടിവെട്ട്കഴിഞ്ഞിറങ്ങിയ കുട്ടികളെ കണ്ടിഷ്ട്ടപ്പെട്ട് മൂന്നു ഡോളര്‍ ടിപ്പും ചേര്‍ത്ത് ഇരുപത്തിയേഴ് ഡോളര്‍ അന്നെനിക്ക് കിട്ടി. ഏതാണ്ട് ഒരു വര്‍ഷത്തോളം കഴിഞ്ഞപ്പോള്‍ ഞാന്‍ പബ്ലിഷറെ കോണ്ടാക്റ്റ് ചെയ്തു. പക്ഷേ അന്നേരം ഇരുപതിനായിരത്തില്‍ നിന്നും വില നന്നേ ഉയര്‍ന്നു കഴിഞ്ഞിരുന്നു. അതിന്റെ കൂടെ കേട്ട ഒരു വരി, "നിങ്ങള്‍ പ്രവാസികള്‍ക്ക് നാലഞ്ചായിരം കൂടി കൂട്ടിതരുന്നത് വല്യ പ്രശ്‌നമാണോ, ബാങ്കിന്ന് എടുത്ത് തന്നാല്‍ പോരെ" എന്നതായിരുന്നു. അപ്പോഴാണ് ധനലാഭമാണ് ലക്ഷ്യമെന്ന് മനസ്സിലാക്കിയത്! ഈ സംഭവത്തിന്റെ പിറ്റേന്നാണ് ചികിത്സയ്ക്കായി കാശിനു വേണ്ടി ബുദ്ധിമുട്ടുന്ന ഒരു സ്ത്രീയെപറ്റി കേട്ടത്. ഉടന്‍ തന്നെ മുടിവെട്ടി സ്വരൂപിച്ച് വച്ചിരുന്ന കാശ് അവര്‍ക്ക് അയച്ച് കൊടുക്കാന്‍ ഏര്‍പ്പാടാക്കി. കവിതാസമാഹാരമെന്ന അത്മരതിക്ക് അതോടെ അറുതി കിട്ടി. പിന്നെയും ഇടയ്ക്ക് ഇടയ്ക്ക് സുഹൃത്തുകള്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ കാശില്ലാതെ ഇറക്കാന്‍ തയ്യാറായിട്ടുള്ള പബ്ലിഷറിനെ കൊണ്ട് വന്നാല്‍ ഞാന്‍ തയ്യാറാണെന്ന് ഉറപ്പ് കൊടുത്തു, അങ്ങിനെ ഒരാളയും കിട്ടില്ല എന്ന് മനസ്സിനുറപ്പുണ്ടായിരുന്നത് കൊണ്ട്. പക്ഷേ പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് 'ഇന്‍സൈറ്റ്പബ്ലിക്ക'യുടെ സുമേഷ് വി.പി  കാശിന്റെ ഇടപാടുകളൊന്നുമില്ലാതെ 2012ല്‍ ഐസ്ക്യൂബുകള്‍ എന്ന പേരില്‍ എന്റെ ആദ്യത്തെ സമാഹാരം പബ്ലിഷ് ചെയ്തു.

ഇഷ്ട്ടകവിത

പിഴുതുകൊണ്ടുപോരുകയും ചെയ്തു നട്ടുപിടിപ്പിക്കാനൊട്ടാവുന്നുമില്ലെന്നതുപോലെയുള്ള ജീവിതപ്രശ്‌നങ്ങളും ജാവ കോഡുമായി വീട്ടിലും ഓഫീസിലുമായി പ്രതിദിനം മല്ലിട്ടുകൊണ്ടിരുന്ന യു.എസ്സ്.എയിലെ ആദ്യനാളുകളിലേക്ക് സൌഹൃദത്തിന്റെ തീപ്പൊരിയുമായി കടന്നു വന്ന സുഹൃത്ത്. എല്ലായിപ്പോഴും ഉല്‍കണ്ഠകളെ കല്‍കണ്ടം പോലെ അലിയിക്കുന്നതെങ്ങിനെയെന്ന് കാട്ടിതന്ന്, എന്നിലെ അന്തര്‍മുഖത്വത്തെ അതിന്റെ ഉച്ചാവസ്ഥയില്‍ നിന്നും വലിച്ചിറക്കി ഉച്ചവെയിലിന്റെ കീഴെയിട്ട് കരണംകുത്തിമറിഞ്ഞ് ചിരിക്കാന്‍ പഠിപ്പിച്ച്, ആത്മവിശ്വാസം കൂട്ടാന്‍ സാഹിയിച്ചൊരാള്‍. ഗൃഹാതുരത്വം മുട്ടോളം കവിഞ്ഞ് കഴുത്തൊപ്പമെത്തുന്ന നാളുകളില്‍, അവനവന്‍ വസിക്കുന്നയിടം അതെവിടെയായാലും അവിടെ തന്റെ ഉറ്റവരാരും  ഇല്ലെങ്കില്‍ പോലും സ്വദേശമായി കരുതി വര്‍ത്തിക്കണമെന്ന പാഠം ആംഗലേയത്തില്‍ പറഞ്ഞു തന്ന് 'വസുദൈവകുടുംബകം' എന്നആശയം ഉള്‍കൊള്ളാന്‍ പ്രാപ്തമാക്കിയ ആള്‍. ചികിത്സിച്ച് ദേഭമാക്കാന്‍ കഴിയിലെന്ന് ഡോക്റ്റര്‍മാര്‍ വിധിയെഴുതിയ അസുഖത്തിനെ തോല്‍പ്പിക്കാന്‍ കച്ചകെട്ടിയിറങ്ങി വിജയിച്ച്, അത് മറ്റുള്ളവര്‍ക്ക് പ്രചോദനമാവാന്‍ പരിശ്രമിക്കുകയും ചെയ്ത എന്റെ പ്രിയസുഹൃത്തിനു വേണ്ടി എഴുതിയ 'കേരളമെന്ന് പറയുമ്പോള്‍ കോവളമെന്ന് തിരിച്ച് പറയുന്നവള്‍ക്ക്...' എന്ന കവിതയാണ് എന്റെ ഇഷ്ട്ട കവിത. ഇപ്പോഴും അതിലേ വരികള്‍ ചിലര്‍ ക്വോട്ട്
ചെയ്ത് അയക്കാറുണ്ട്.

"കീമോയെ തോല്‍പ്പിക്കാന്‍/തലമുന്നേ വടിച്ചിറക്കാന്‍ തീരുമാനിച്ചെന്ന്
/അവള്‍ വിളിച്ച് പറഞ്ഞപ്പോള്‍,/ ആറ്റം ബോംബിട്ടിടത്തു വരെ പുല്ല്
കിളിര്‍ക്കുന്നു/ പിന്നെയല്ലെ ഇതെന്ന് പറഞ്ഞ്/ രണ്ടാളും ചിരിച്ചു."

ഈയടുത്ത് സ്തനാര്‍ബുദസാധ്യതയെ തുടര്‍ന്ന് ആഞ്ജലിന ജോളി രണ്ട് സ്തനങ്ങളും നീക്കം ചെയ്ത വാര്‍ത്തയോടൊപ്പം ഈ വരികള്‍ ഉദ്ധരണിയായി ചേര്‍ത്ത് ഫേയിസ്ബുക്കിലെ ഒരു സുഹൃത്ത് മെസേജ് ചെയ്തപ്പോള്‍  എങ്ങിനെ പ്രതികരിക്കണമെന്നറിയാതെ ഒരു നിമിഷം അന്തിച്ചിരുന്നു പോയി.


കവിതയിലെ സ്ഥാനം

സ്ഥാനമെന്നൊക്കെയുള്ള ആലങ്കാരിക പദങ്ങള്‍ക്ക് വിധേയയായിട്ടില്ല എന്ന് പറയാനാണ് ആഗ്രഹിക്കുന്നത്. വായിക്കുന്നവരുടെ മനസ്സിലാണ് എഴുത്തുകാരുടെയും സ്ഥാനമെന്നും വിശ്വസിക്കുന്നു, അതില്‍ നിന്നും വിമര്‍ശനവും പ്രചോദനവും ഉണ്ടാവുന്നു. ബ്ലോഗും ഫേയിസ് ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയയും വഴി കൂടുതല്‍ ആളുകളിലേക്ക് കവിത എത്തുന്നുമുണ്ട്. സൈബര്‍ സ്‌പേസില്‍ കവിതകള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്. ഈശ്വരവാദികളെയും നിരീശ്വരവാദികളെയും പോലെ സൈബര്‍ സ്‌പേസിലെ കവിതകളില്‍ കവിതയുണ്ടെന്നും ഇല്ലെന്നും വാദിക്കുന്നവരുടെ ഇടയില്‍ കൂടി കവിത വളരുന്നുമുണ്ട്.

കവിതയിലേക്കെത്തുന്നത് 

ചുറ്റുമുള്ള എന്തുവിഷയവും വരികളിലേക്ക് കയറിവരാം. പ്രചോദനവും പ്രകോപനവും കവിതയിലേക്ക് വഴിതെളിച്ചിട്ടുണ്ട്. അതു പോലെ ദു:ഖവും സന്തോഷവും പ്രാണയവും എല്ലാം കവിതയിലേക്ക് എത്തിച്ചിട്ടുണ്ട്. പലതും മനസ്സില്‍ കുറെനാളായി കിടക്കുന്ന ചിന്തകളായിരിക്കും, അതിനോടനുബന്ധിച്ച് മറ്റൊരു വിഷയം വീണ്ടും വരുമ്പോള്‍ എഴുതുന്നവയും ഉണ്ട്. തോന്നുന്നത് തോന്നുമ്പോള്‍ തോന്നുന്നതു പോലെ എഴുതാനുള്ള സാവകാശം പലപ്പോഴും കിട്ടാറില്ല, സഹചര്യം കാരണം എപ്പോഴും മാറ്റിവയ്ക്കപ്പെടേണ്ട ഒന്നായി വന്നിട്ടുള്ളത് എഴുത്താണ്. അതിനോടൊപ്പം തന്നെ ദുര്‍വാശിയെന്ന് സുഹൃത്തുകള്‍ പറഞ്ഞിട്ടുള്ള സ്വയം കല്പിച്ച ചില ചട്ടകൂടുകളുമുണ്ട്. ഉദാഹരണത്തിനു ഒരു പീഡനമോ, ദാരുണമരണമോ ഉണ്ടാകുമ്പോല്‍ മാത്രം അതെ പറ്റി എഴുതുന്നതിനിടയ്ക്ക് (മിക്കവാറും ഒരു സംഭവത്തെ കേന്ദ്രീകരിച്ച് എഴുതാറില്ല, പൊതുവായുള്ള പാറ്റേണുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അതിനെതിരെ ക്രേന്ദീകരിച്ച് പ്രതികരിക്കാരുണ്ടെങ്കിലും) സൂര്യനെല്ലിയെന്നും, മൂന്നുവയസ്സുകാരിയെന്നും, അന്‍പത്തിയൊന്ന് വെട്ടെന്നും മറ്റുമുള്ള ഉള്ള ക്ലൂകള്‍ കൊളുത്തിട്ട് വായനകാരുടെ മുന്നിലേക്ക് ഇട്ട്‌കൊടുക്കല്‍ മുതലായവ. ഇതേകാരണങ്ങളാല്‍ പലതും എഴുതാതെ വിട്ടിട്ടുണ്ട്.

മനസ്സിലുള്ള എഴുത്ത്.

കുറെ വര്‍ഷങ്ങളായി മനസ്സില്‍ എഴുതണമെന്ന് വിചാരിച്ച് കൊണ്ടുനടന്നിരുന്ന ചിലത് മടിയും സാഹചര്യം കാരണം മാറ്റി വയ്ക്കുകയുമൊക്കെ ചെയ്തിരുന്നു. അതിലേക്ക്
ഒന്ന് നിലയുറപ്പിച്ചു വരുന്നു. ഒന്നും പറയാറായിട്ടില്ല :)


....................................

തിരുവനന്തപുരം ജില്ലയിലേ ആറാംന്താനമെന്ന ഗ്രാമത്തിലാണ് ജനനം. കുടുംബവീട്ടില്‍ അച്ഛനും അമ്മയും ഉണ്ട്. സഹോദരങ്ങള്‍ രണ്ടു പേരുണ്ട് , ഒരാള്‍ സോഫ്റ്റ് വെയര്‍ പ്രഫഷണല്‍, മറ്റൊരാള്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ അസ്സോസിയേറ്റ് പ്രഫസര്‍. എന്റെ കല്യാണശേഷമാണ് 1999ല്‍ പ്രവാസജീവിതം ആരംഭിച്ചത്. ഭാര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പം യു.എസ്സിലെ പലനഗരങ്ങളിലായിഇപ്പോഴും പ്രവാസം  തുടരുന്നു. Dona's blog - http://www.rithubhedangal.blogspot.in/

FACEBOOK COMMENT BOX