Saturday, March 7, 2009

ഗോളടിക്കുന്നതു സെവന്‍സ്‌

sandeep salim
``ഇജ്ജ്‌ ഏതു നാട്ടുകാരനാണ്‌ ഇതു തൃപ്പനച്ചിയാണ്‌. സെവന്‍സിന്റെ സീസണായാല്‍ അഞ്ചുമണി കഴിഞ്ഞ്‌ ഇബ്‌ടെ ഒരു പീടികയും തുറക്കില്ല.ഒരു ഓട്ടോറിക്ഷയും കിട്ടില്ല. കുട്ട്യോളെല്ലാം കളികാണാന്‍ പോയിരിക്കുകയാണ്‌''. തൃപ്പനച്ചിയില്‍ നിന്നു മഞ്ചേരിയിലേക്കു പോകാന്‍ ഓട്ടോറിക്ഷ എവിടെക്കിട്ടും എന്ന ചോദ്യത്തിന്‌ സ്ഥലവാസിയായ ഒരു മുതിര്‍ന്ന പൗരന്‍ നല്‍കിയ മറുപടിയാണിത്‌. മലപ്പുറം ജില്ലയിലെ തൃപ്പനച്ചിയില്‍ മാത്രമല്ല മലബാറിന്റെ പലഭാഗങ്ങളിലും സെവന്‍സ്‌ സീസണായാല്‍ ഇതാണു സ്ഥിതി.ടൂര്‍ണമെന്റ്‌ ഉണ്ടെങ്കില്‍ വണ്ടൂര്‍, മഞ്ചേരി, കോഴിക്കോട്‌ കിനാശേരി, വളാഞ്ചേരി, തലശേരി ഇവിടങ്ങളിലെല്ലാം വൈകുന്നേരം ബന്തിന്റെ പ്രതീതിയാണ്‌. ആളും തിരക്കും ടൂര്‍ണമെന്റ്‌ നടക്കുന്ന മൈതാനങ്ങളില്‍ മാത്രമായിരിക്കും.

മലബാറിന്റെ ചോരയില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നതാണു സെവന്‍സ്‌ ഫുട്‌ബോള്‍. കാതിരാല മുഹമ്മദാലിയില്‍ തുടങ്ങി ഈ സീസണില്‍ നടന്ന ടൂര്‍ണമെന്റുകളില്‍ നാലില്‍ മൂന്നിലും കിരീടം നേടിക്കൊണ്ട്‌ പുത്തന്‍ തലമുറയില്‍ ആവേശം ജനിപ്പിക്കുന്ന തൃപ്പനച്ചി അല്‍ഷബാബ്‌ ക്ലബിന്റെ ഉടമ സണ്ണി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അന്‍ഷാദില്‍ എത്തുമ്പോഴും സെവന്‍സ്‌ എന്ന ലഹരിക്ക്‌ യാതൊരു കുറവും വന്നിട്ടില്ല. കൂടിയിട്ടേയുള്ളൂ.അന്താരാഷ്‌ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍ അംഗീകരിക്കുന്ന ഇലവന്‍സ്‌ ഫുട്‌ബോളിനെക്കാള്‍ മലബാറിനെ ആവേശം കൊള്ളിക്കുന്നത്‌ ഔദ്യോഗിക ഫുട്‌ബോള്‍ സംഘടനകള്‍ പടിക്കു പുറത്തു നിര്‍ത്തിയിരിക്കുന്ന സെവന്‍സാണ്‌ .സെവന്‍സിനെ ഇവിടെ പോപ്പുലറാക്കുന്നത്‌ അതിന്റെ അനൗപചാരിക സ്വഭാവം തെന്നയാവാം. സെവന്‍സിന്റെ അപാര വേഗവും കാണികളുടെ ഭാഗഭാഗിത്വവും എടുത്തുപറയേണ്ട ഘടകങ്ങളാണ്‌. തന്ത്രപരമായ നീക്കങ്ങള്‍, ഉജ്വലമായ പ്രകടനങ്ങള്‍,വേഗം,തകര്‍പ്പന്‍ ഗോളുകള്‍ കൂടാതെ നിയമങ്ങളില്‍ അനുവദിക്കപ്പെട്ടിരിക്കുന്ന ഇളവുകളും സെവന്‍സിനെ ജനപ്രിയമാക്കുന്നു.ഏഴുപേര്‍ വീതമുളള ടീമുകളും അരമണിക്കൂര്‍ വീതമുളള രണ്ടു പകുതികളുമാണ്‌ സെവന്‍സ്‌ മത്സരത്തിലുണ്ടാവുക.കാണികളുടെ എണ്ണം ഗാലറിയും കവിഞ്ഞാല്‍ കളിസ്ഥലത്തിന്റെ വിസ്‌തീര്‍ണം കുറയ്‌ക്കുകപോലും ചെയ്യത്തക്കവിധത്തില്‍ അയവുള്ളതാണു സെവന്‍സ്‌ നിയമങ്ങള്‍.
ദേശീയ തലത്തിലും അന്തര്‍ദേശീയതലത്തിലും തിളങ്ങിയ ഐ.എം വിജയന്‍, അരങ്ങേറ്റമത്സരത്തില്‍ത്തന്നെ നാലു ഗോളുകള്‍ നേടിയ ആസിഫ്‌ സഹീര്‍(മമ്പാട്‌ ഫ്രണ്ട്‌സ്‌), ഇന്ത്യയുടെ എക്കാലത്തെയും മികച്ച സെന്റര്‍ ബാക്കും കേരളാ ടീം ക്യാപ്‌റ്റനുമായ യു.ഷറഫലി(വൈഎംഎ, അരീക്കോട്‌) കേരളാ ടീമില്‍ ഗോള്‍കീപ്പറായിരുന്ന എം.വി നെല്‍സണ്‍(തൃശൂര്‍, ജിംഘാന) തുടങ്ങി ഇന്ത്യന്‍ ഫുട്‌ബോളിന്‌ സെവന്‍സ്‌ സംഭാവന ചെയ്‌ത താരങ്ങള്‍ നിരവധി.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ സെവന്‍സ്‌ നടക്കുന്നത്‌ മലപ്പുറം ജില്ലയിലാണ്‌. ഒരു സീസണില്‍ ഇരുപതു മേജര്‍ കളക്‌ഷന്‍ ടൂര്‍ണമെന്റുകളെങ്കിലും അരങ്ങേറാറുണ്ടെന്നാണു കണക്ക്‌. ഓപ്പണ്‍ ടൂര്‍ണമെന്റുകളുടെ എണ്ണം ഇതിന്റെ മൂന്നിരട്ടിയോളവും. മേലാറ്റൂരിലെ രംഗം സെവന്‍സ്‌ ടൂര്‍ണമെന്റിന്റെ 2000 ലെ ടിക്കറ്റ്‌ കളക്‌ഷന്‍ 37 ലക്ഷം രൂപയായിരുന്നു.ടൂര്‍ണമെന്റുകളിലൂടെ ലഭിക്കുന്ന കളക്‌ഷന്റെ വലിയൊരു പങ്കും ഫുട്‌ബോളിന്റെ പുരോഗതി്‌ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമാണ്‌ ഉപയോഗപ്പെടുത്തുന്നത്‌ എന്നത്‌ സെവന്‍സ്‌ ഫുട്‌ബോളിന്‌ വെറും കായികവിനോദം എന്നതിനപ്പുറം ഒരുമാനം നല്‍കുന്നു. സെവന്‍സ്‌ ഫുട്‌ബോളില്‍ രണ്ടാം സ്‌ഥാനം കോഴിക്കോട്‌ ജില്ലയ്‌ക്കവകാശപ്പെട്ടതാണ്‌. പതിനഞ്ചോളം കളക്‌ഷന്‍ ടൂര്‍മെന്റുകളും ഇരുപത്തഞ്ചോളം ഓപ്പണ്‍ ടൂര്‍ണമെന്റുകളുമാണ്‌ കോഴിക്കോട്‌ നടക്കുന്നത്‌.
കേരള ഫുട്‌ബോളിനെ ഒരു കാലഘട്ടത്തില്‍ ധന്യമാക്കിയിരുന്ന കേരളാ പോലീസ്‌, ടൈറ്റാനിയം, കെഎസ്‌ഇബി, കെഎസ്‌ആര്‍ടിസി, കെല്‍ട്രോണ്‍ കണ്ണൂര്‍, പ്രീമിയര്‍ ടയേഴ്‌സ്‌, സെന്‍ട്രല്‍ എക്‌സൈസ്‌ കൊച്ചി, എസ്‌.ബി.ടി, എഫ്‌.സി കൊച്ചിന്‍ തുടങ്ങിയ ടീമുകളുടെ തകര്‍ച്ചയാണ്‌ സെവന്‍സ്‌ ഫുട്‌ബോളിനെ വളര്‍ത്തിയതെന്നു പറഞ്ഞാല്‍ തെറ്റില്ല.ഇന്ത്യയില്‍ നടന്നുവരുന്ന ഐ ലീഗ്‌ മത്സരങ്ങളൊന്നും കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ കാര്യമായ ചര്‍ച്ചയാവുന്നില്ല. നല്ല രീതിയില്‍ നടന്നിരുന്ന നിരവധി ടൂര്‍ണമെന്റുകളാണു കേരളഫുട്‌ബോള്‍ അസോസിയേഷന്റെ(കെഎഫ്‌എ) പിടിപ്പുകേടും കെടുകാര്യസ്ഥതയും കാരണം നിന്നു പോയത്‌. പതിനഞ്ചു വര്‍ഷം മുമ്പുവരെ ഏതാണ്ട്‌ മുപ്പതു ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ കേരളത്തില്‍ നടന്നിരുന്നു. എന്നാല്‍ ഇന്ന്‌ നിലനില്‍ക്കുന്നത്‌ വിരലിലെണ്ണാവുന്നവ മാത്രമാണ്‌. ഫുട്‌ബോളിന്റെ ഉന്നമനത്തിനായി രൂപവത്‌കരിക്കപ്പെട്ട ഫെഡറേഷനില്‍ നടക്കുന്ന അഴിമതിയുടെയും ധൂര്‍ത്തിന്റെയും കഥകള്‍ പുറം ലോകം അറിയാതിരിക്കുന്നതിനാണ്‌ സെവന്‍സ്‌ ഫുട്‌ബോളിനെതിരെ അസോസിയേഷന്‍ വാളോങ്ങുന്നതെന്നു സെവന്‍സ്‌ താരങ്ങള്‍ പറയുന്നു.
സംസ്ഥാന ടീമിലും ദേശീയ ടീമിലും മത്സരിക്കുന്ന കളിക്കാര്‍ക്ക്‌ സെവന്‍സ്‌ ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ അനുവാദമില്ല. ഇനി ഏതെങ്കിലും താരം ഇതു ലംഘിച്ച്‌ സെവന്‍സില്‍ കളിച്ചു എന്നിരിക്കട്ടെ പിടിക്കപ്പെട്ടാല്‍, ടീമില്‍ നിന്നു പുറത്താക്കുന്നതുള്‍പ്പെടെയുളള ശിക്ഷാനടപടികളാണ്‌ ഈ താരങ്ങളെ കാത്തിരിക്കുന്നത്‌. എന്നിട്ടും സംസ്ഥാന ടീമിലും ദേശീയ ടീമിലും കളിക്കുന്ന നിരവധി താരങ്ങള്‍ ഫെഡറേഷന്റെ കണ്ണുവെട്ടിച്ച്‌ സെവന്‍സില്‍ കളിക്കാറുണ്ട്‌.
സെവന്‍സിനെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവര്‍പോലും സെവന്‍സ്‌ ഉയര്‍ത്തുന്ന ആവേശത്തിനും പണം മുടക്കി കളികാണാന്‍ തടിച്ചുകൂടുന്നവരുടെ എണ്ണത്തിനും മുന്നില്‍ അത്ഭുതപ്പെടും എന്നതു തീര്‍ച്ച. ഒരു മല്‍സരത്തിന്‌ 250 രൂപമുതല്‍ പതിനായിരം രൂപവരെ പ്രതിഫലം പറ്റുന്ന താരങ്ങള്‍ സെവന്‍സില്‍ നിറയുന്നു. മലബാറിലെ സെവന്‍സ്‌ മൈതാനങ്ങളില്‍ നിന്ന്‌ ലക്ഷങ്ങള്‍ വരെ പ്രതിഫലം കൈപ്പറ്റുന്ന താരങ്ങളുണ്ട്‌.
സെവന്‍സ്‌ ഫുട്‌ബോളിന്റെ മറ്റൊരാവേശം വിദേശതാരങ്ങളുടെ സാന്നിധ്യമാണ്‌. സെവന്‍സ്‌ ഫുട്‌ബോളില്‍ വിദേശതാരങ്ങളുടെ സാന്നിധ്യം ആരംഭിക്കുന്നത്‌ നൈജീരിയയുടെ മുന്‍ ജൂനിയര്‍ ലോകകപ്പ്‌ താരം ഫ്രെഡി ഒക്കേയ്‌ ഇമ്മാനുവേലിലാണ്‌. പിന്നീട്‌ സുഡാന്റെ അബൈദല്‍ കമാല്‍ ഹാഷീമും അബദേല്‍ ഘാനിയുമെത്തി. ഈ ശൃംഖല അല്‍ഷബാബ്‌ തൃപ്പനച്ചിക്കു വേണ്ടി കളിക്കുന്ന നൈജീരിയന്‍ താരങ്ങളായ ക്രിസ്റ്റി, ബോബൊ, ഇബെ എന്നിവരിലെത്തിനില്‍ക്കുന്നു.
ഒരു കാലഘട്ടത്തില്‍ ഫുട്‌ബോളിന്റെ മാസ്‌മരിക സൗന്ദര്യം കൊണ്ട്‌ സെവന്‍സ്‌ മൈതാനങ്ങളെ ആവേശത്തിന്റെ കൊടുമുടിയേറ്റിയ കൂത്തുപറമ്പ്‌ ഹണ്ടേഴ്‌സും കോഴിക്കോട്‌ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റും തൃശൂര്‍ ജിഘാനയും ആലുവ ലക്കിസ്റ്റാറും പുതിയ സെവന്‍സ്‌ ക്ലബുകളുടെ കടന്നുവരവിലും തങ്ങളുടെ താരസിംഹാസനത്തിന്‌ ഇളക്കം തട്ടാതെ സൂക്ഷിക്കുന്നു എന്നത്‌ ശ്രദ്ധേയമാണ്‌.
ആഫ്രിക്കന്‍-ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ വന്യതയില്‍ ലഹരികൊണ്ടിരുന്ന മലയാളികള്‍ക്ക്‌ , പ്രത്യേകിച്ച്‌ മലബാറുകാര്‍ക്ക്‌ ഈവിദേശ താരങ്ങളെ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നതില്‍ ഒരു മടിയും ഉണ്ടായില്ല. വിദേശ ഫുട്‌ബോള്‍ മല്‍സരങ്ങളോടും താരങ്ങളോടുമുളള മലബാറിന്റെ അഭിനിവേശം പണ്ടേ പ്രശസ്‌തമാണല്ലോ. `കോപ അമേരിക്ക` ഫുട്‌ബോള്‍ മല്‍സരങ്ങള്‍ നടക്കുന്നത്‌ ബ്രസീലിലോ അര്‍ജന്റീനയിലോ ആയിരിക്കാം .കളിയുടെ ചൂട്‌ അതേ അളവില്‍ ഇവിടെ മലപ്പുറത്ത്‌ അനുഭവപ്പെടാറുണ്ട്‌. `ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗും സ്‌പാനിഷ്‌ ലീഗും ഇറ്റാലിയന്‍ ലീഗുമെല്ലാം ഞങ്ങളുടെ ആഘോഷങ്ങളാണ്‌'' എന്ന അല്‍ഷബാബ്‌ തൃപ്പനച്ചിയുടെ ഉടമ സണ്ണിയുടെ വാക്കുകള്‍ മലപ്പുറത്തിന്റെ ഹൃദയവികാരത്തെ തൊട്ടറിഞ്ഞു കൊണ്ടുളളതാണ്‌.
ഫുട്‌ബോള്‍ മത്സരങ്ങള്‍ കൂടുതല്‍ ജനകീയമായതില്‍ അന്താരാഷ്‌ട്ര ഫുട്‌ബോള്‍ അസോസിയേഷനായ ഫിഫ(ഫെഡറേഷന്‍ ഓഫ്‌ ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍) യുടെ `ഹോം ആന്‍ഡ്‌ എവേ`സമ്പ്രദായത്തിനു വലിയ പങ്കുണ്ട്‌. ഇതിലൂടെ ക്ലബുകള്‍ക്കു തങ്ങളുടെ തട്ടകങ്ങളില്‍ ആരാധകരുടെ പിന്തുണയോടുകൂടി കളിക്കാമെന്നായി. അന്താരാഷ്‌ട്ര മത്സരങ്ങള്‍ തത്സമയം കാണുന്ന ഇവിടെയും അതിന്റെ ചലനങ്ങള്‍ ഉണ്ടാവുന്നുണ്ട്‌. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ചെല്‍സിക്കും ബാഴ്‌സിലോണയ്‌ക്കും റയല്‍ മാഡ്രിഡിനും ലിവര്‍പൂളിനും ഇവിടെയും ആരാധകര്‍ ഏറെയുണ്ട്‌. ഈ ക്ലബുകളുടെ വിജയപരാജയങ്ങള്‍ വാക്കുതര്‍ക്കത്തില്‍ വരെ എത്തുന്നത്‌ പതിവാണിവിടെ.
2000 മുതല്‍ കേരളത്തിലെ സെവന്‍സ്‌ ടൂര്‍ണമെന്റുകളും ടീമുകളും ഒരു മേല്‍ക്കൂരയ്‌ക്കു കീഴില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. ടൂര്‍ണമെന്റുകളുടെ നടത്തിപ്പിനു വേണ്ടി ഓള്‍ കേരള സെവന്‍സ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ അസോസിയേഷനും ടീമുകളുടെ ഏകോപനം ലക്ഷ്യമിട്ട്‌ ഓള്‍ കേരള ടീം മാനേജേഴ്‌സ്‌ അസോസിയേഷനും നിലവിലുണ്ട്‌. അസോസിയേഷനുകളുടെ പ്രധാന ലക്ഷ്യം ഇന്നും നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. സെവന്‍സിന്‌ സംസ്ഥാനതലത്തിലും ദേശീയതലത്തിലും അംഗീകാരം നേടിയെടുക്കുക എന്ന ലക്ഷ്യം ഇന്നും വിദൂര സ്വപ്‌നമാണ്‌.
സെവന്‍സിനെ സംബന്ധിച്ചിടത്തോളം ഇതു സുവര്‍ണകാലമാണെന്നു പറയാം. സാമ്പത്തിക മാന്ദ്യം ക്രിക്കറ്റു പോലെ കോടികളുടെ കണക്കുപറയുന്ന കായിക വിനോദങ്ങളെ പിന്നോട്ടു വലിക്കുമ്പോള്‍ സെവന്‍സിന്റെ ജനകീയതയും സെവന്‍സ്‌ പ്രതിഫലിപ്പിക്കുന്ന ആവേശവും തിരകള്‍ സൃഷ്‌ടിക്കുകയാണ്‌. അതേ, സെവന്‍സ്‌ ഫുട്‌ബോള്‍ മാറിക്കഴിഞ്ഞു. മാറ്റം ആരാധകരുടെ മനസിലും പെരുമ്പറമുഴക്കിത്തുടങ്ങി. ഇന്ത്യന്‍ ഫുട്‌ബോളിലും ഇത്തരത്തിലുള്ള മാറ്റം വേണമെന്നാണ്‌ ആരാധകര്‍ പറയുന്നത്‌. അല്ലാതെ കുറ്റിയറ്റു പോയ പഴയ പെരുമ പറഞ്ഞുനില്‍ക്കുകയല്ല ഇന്നാവശ്യം. കൂടുതല്‍ ക്ലബുകളും മത്സരങ്ങളും കളിക്കളവും ഉണ്ടാകണം. സാമ്പത്തിക നേട്ടങ്ങളും സ്വജന പക്ഷപാതവും മാറ്റിനിര്‍ത്തി ഫുട്‌ബോള്‍ എന്ന വികാരം ഗൗരവപൂര്‍വം ഉള്‍ക്കൊണ്ടാല്‍ ഇതു സാധ്യമാവും. ഇതിനുള്ള നീക്കങ്ങള്‍ ഫെഡറേഷന്റെയും ക്ലബുകളുടെയും ഭാഗത്തുനിന്നുണ്ടാകുമോയെന്നാണ്‌ ആരാധകരുടെ ചോദ്യം.ലീഡ്‌
ബ്രസീലിന്‌ ഇലവന്‍സ്‌ ഫുട്‌ബോള്‍ പോലെയാണു മലപ്പുറത്തിനും കോഴിക്കോടിനും സെവന്‍സ്‌ ഫുട്‌ബോള്‍.ടൂര്‍ണമെന്റ്‌ കാണാന്‍ മലപ്പുറംകാരന്‍ ഏതു നഷ്‌ടവും സഹിക്കും.ഗള്‍ഫില്‍ നിന്ന്‌ അടിയന്തിരമായി ലീവെടുത്തു നാട്ടില്‍വന്നു കളി കാണും,വീട്ടില്‍ പോയെന്നു വരില്ല.... ഇതാ മറ്റൊരു സെവന്‍സ്‌ സീസണ്‍.

2 comments:

പാവപ്പെട്ടവൻ said...

കാല്‍ പന്ത് കളിയുടെ മാനസികവും സാമുഹികവുമായ ചൂട് ജന്മ പരമായ ഒരു ആവേശമാണ്.
അതൊരു ദേശത്തിന്‍റെ ഉത്സവ മനസ്സാണ്

മുക്കുവന്‍ said...

ഇന്നിപ്പോൾ നല്ലൊരു ഗ്രൌണ്ട് വരെ ഇല്ലാതായി.. ത്രിശ്ശൂർ, അങ്കമാലി വരെ നല്ലൊരു കുട്ടികളും പുഞ്ചപ്പാടം കൊയ്ത്ത് കഴിഞ്ഞപാടത്താണു പന്ത് തട്ടി കളിക്കുന്നത്. ഇന്ന് സോക്കർ എവിടെ.. എല്ലാവരും കിറുക്കന്റെ പുറകെ അല്ലേ...

ഞാൻ ഭാഗ്യവാൻ, ഇവിടെ കുറച്ച് ബ്രസീലണ്ണമാരുണ്ട്, നല്ല കോർട്ടും. കൊല്ലത്തിൽ നാലുമാസമേ കളിക്കാൻ പറ്റൂ! എന്നാലും സമ്മറിൽ കളിക്കലോ!

FACEBOOK COMMENT BOX