Thursday, December 18, 2008

സംഘപരിവാറിന്റെ ബൗദ്ധിക തടവറകള്‍




സന്ദീപ്‌ സലിം

സംഘപരിവാര്‍ വീണ്ടും `വംശഹത്യ' ആരംഭിച്ചിരിക്കുന്നു. പാശ്ചാത്യരും പൗരസ്‌ത്യരും ഉദാത്തം എന്നു വിശേഷിപ്പിച്ച ഇന്ത്യയടെ സംസ്‌കാരത്തിന്‌ തീരാക്കളങ്കമായിത്തീര്‍ന്ന ഗുജറാത്ത്‌ വംശഹത്യയ്‌ക്ക്‌ നേതൃത്വം നല്‍കിയ സംഘപരിവാര്‍ സംഘടനകള്‍ തങ്ങളുടെ പരീക്ഷണങ്ങള്‍ വീണ്ടും ആരംഭിച്ചിരിക്കുന്നു.ഒറ്റ വ്യത്യാസം മാത്രം, നരേന്ദ്രമോഡിയടെ നേതൃത്വത്തില്‍ ഗുജറാത്തിലെ മുസ്ലീം ന്യൂനപക്ഷങ്ങളെയാണ്‌ വംശഹത്യയ്‌ക്ക്‌ വിധേയരാക്കിയതെങ്കില്‍ ഒറീസയിലും കര്‍ണാടകത്തിലും ക്രിസ്റ്റ്യന്‍ ന്യൂനപക്ഷങ്ങളാണ്‌ ആക്രമിക്കപ്പെട്ടത്‌.

``ഹിന്ദുരാഷ്‌ട്രം'' സ്ഥാപിക്കുക എന്ന ആര്‍.എസ്‌.എസിന്റെ ഹീനലക്ഷ്യത്തിന്‌ മറയിടാന്‍ സംഘപരിവാര്‍ സംഘടനകളും എന്തിന്‌ ബി.ജെ.പിയും നടത്തുന്ന അടവുകള്‍ ജനങ്ങള്‍ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു എന്ന സത്യം ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുകയാണ്‌ ഒറീസയും കര്‍ണാടകയും.

ഇന്ത്യ ഹിന്ദു രാഷ്‌ട്രമല്ലെന്നും അങ്ങനെ ആയിത്തീരില്ലെന്നും 2002 ല്‍ ഇന്ത്യന്‍ ഉപപ്രധാനമന്ത്രിയും ബിജെപി നേതാവുമായ ലാല്‍കൃഷ്‌ണ അഡ്വാനി പാര്‍ലമെന്റില്‍ പറഞ്ഞു.ഇതേ തുടര്‍ന്ന്‌ രാജ്യത്തെ ഏതാണ്ട്‌ എല്ലാ മുഖ്യധാരാ മാധ്യമങ്ങളും ബിജെപി നയം മാറുന്നു എന്ന്‌ വെണ്ടയ്‌ക്ക നിരത്തി.അഡ്വാനിയുടെ പ്രസ്ഥാവനയെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട്‌ വിഎച്ച്‌പിയും ശിവസേനയും രംഗത്ത്‌ വന്നതും സ്വാഭാവികമായ പ്രതികരണം എന്ന്‌ പൊതുവേ വിലയിരുത്തപ്പെട്ടെങ്കിലും അത്‌ മുന്‍ കൂട്ടി തയ്യാറാക്കപ്പെട്ട ഒരു തിരക്കഥയുടെ ഭാഗമായിരുന്നു എന്ന്‌ പൊതുസമൂഹം മനസിലാക്കിയത്‌ ആരോപണ പ്രത്യാരോപണങ്ങളുടെ മറവില്‍ അവര്‍ പുറത്തുവിട്ട ചില പദാവലികളുടെ അര്‍ത്ഥം മനസിലാക്കിയപ്പോ ഴായിരുന്നു.``ഹിന്ദുത്വം'',``സാസ്‌കാരിക ദേശീയത'', ``സ്യൂഡോ ഹിന്ദു'', ``സ്യൂഡോ സെക്കുലറിസം'' തുടങ്ങിയവ ചില ഉദാഹരണങ്ങള്‍ മാത്രം.

അദ്വാനിയുടെ പ്രസ്ഥാവനയുടെ ചുവടുപിടിച്ച്‌ ബിജെപി പ്രകടന പത്രികയില്‍ ഇങ്ങനെ എഴുതി, അതും `ഞങ്ങളുടെ ലക്ഷ്യം,അതിനുമപ്പുറം ഞങ്ങളുടെ പ്രാര്‍ഥന' എന്ന തലക്കെട്ടോടുകൂടി``എല്ലാവരും സുഖമായി ജീവിക്കട്ടെ,എല്ലാവരും ആരോഗ്യമുളളവരാകട്ടെ, ആര്‍ക്കും ദു:ഖകരമായ അനുഭവം ഉണ്ടാവാതിരിക്കട്ടെ''.ഇത്ര മഹത്തായ കാര്യം എഴുതിച്ചേര്‍ത്തതിനു താഴെ `നമ്മുടെ ദേശീയ വ്യക്തിത്വം' എന്ന തലക്കെട്ടിനു കീഴില്‍ ചേര്‍ത്ത കുറിപ്പു കൂടി ചേര്‍ത്തു വായിക്കുമ്പോഴാണ്‌ സംഘപരിവാര്‍ സംഘടനകള്‍ ബിജെപിയെ തങ്ങളുടെ ആശയ നടത്തിപ്പിന്‌ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്ന സത്യം തിരിച്ചറിയാന്‍ കഴിയുക.അതിങ്ങനെയാണ്‌. ``എല്ലാ പ്രദേശങ്ങള്‍ക്കും മതങ്ങള്‍ക്കും ഭാഷകള്‍ക്കും പ്രധാനമായ നമ്മുടെ സാസ്‌കാരിക പൈതൃകം ഒരുനാഗരികമായ വ്യക്തിത്വമാണ്‌.അതാണ്‌ ഇന്ത്യയുടെ സാംസ്‌കാരിക ദേശീയത്‌,അതാണ്‌ ഹിന്ദുത്വത്തിന്റെ ഉള്‍ക്കാമ്പ്‌.ഇന്ത്യയുടെ സാംസ്‌കാരിക ദേശീയതയുടെ പ്രോജ്വലമാതൃകയായ അയോധ്യയിലെ ശ്രീരാമക്ഷേത്രം പുനര്‍ നിര്‍മ്മിക്കാനുളള സ്വാതന്ത്രാനന്തര ചരിത്രത്തിലെ ഏറ്റവും മഹത്തായ ബഹുജനപ്രസ്ഥാനം ലക്ഷ്യബോധമില്ലാത്ത ഇന്ത്യന്‍ സമൂഹത്തിന്‌ വഴികാട്ടുകയും സാംസ്‌കാരിക ദേശീയത ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു''.

`ശ്രീരാമക്ഷേത്ര നിര്‍മ്മാണ'ത്തിന്റ പിന്നിലെ മനശാസ്‌ത്രവും `സാസ്‌കാരിക ദേശീയത' എന്ന പദത്തിന്റെ അര്‍ത്ഥവും അന്വേഷിച്ചിറങ്ങിയാല്‍ നാം എത്തിച്ചേരുക ഒരേ സ്ഥലത്തായിരിക്കും.സംഘപരിവാറിന്റെ `ബൗദ്ധിക തടവറയാണ്‌' ആ സ്ഥലം. രാമക്ഷേത്ര നിര്‍മ്മാണ'ത്തിലൂടെ സാധരണക്കാരേയും `സാംസ്‌കാരിക ദേശീയത'യിലൂടെ വിദ്യാസമ്പന്നരേയും ഇവിടെയെത്തിക്കുന്നു. ഒരു വെടിക്ക്‌ രണ്ടു പക്ഷി!. ഈ തടവറയില്‍ പഠിപ്പിക്കുന്നത്‌ ഗോള്‍വാള്‍ക്കറുടെ വചനങ്ങളും.അതിങ്ങനെ ചുരുക്കി വിവരിക്കാം. ``ഹിന്ദുസ്ഥാനിലെ അഹിന്ദുക്കള്‍ ഒന്നുങ്കില്‍ ഹിന്ദു സംസ്‌കാരവും ഭാഷയും പഠിക്കണം.ഹിന്ദുത്വത്തെ ഇകഴ്‌ത്തുന്ന ഒരാശയവും അവര്‍ വച്ചു പുലര്‍ത്തിക്കൂട.അതായത്‌ ഈ രാജ്യത്തോടും അതിന്റെ യുഗപഴക്കമുളള പാരമ്പര്യത്തോടുമുളള അസഹിഷ്‌ണുതയുടേയും നന്ദികേടിന്റേയും സമീപനം അവര്‍ ഉപേക്ഷിക്കണം.എന്നുമാത്രല്ല,അതിനുപകരം അവയോട്‌ സ്‌നേഹത്തിന്റെയും ഭക്തിയുടേയും മാര്‍ഗം സ്വീകരിക്കണം.''

മേലുദ്ധരിച്ച കാഴ്‌ചപ്പാടിന്‍റ പിന്നിലെ ചരിത്രം അന്വേഷിച്ച്‌ അധികം വിഷമിക്കേണ്ടതില്ല ഗോള്‍വാക്കറുടെ വാക്കുകളില്‍ നിന്നു തന്നെ നമുക്ക്‌ അത്‌ വായിച്ചെടുക്കാം.ആ വാക്കുകളിലേക്ക്‌.``ജര്‍മ്മന്‍ ദേശാഭിമാനമാണ്‌ ഇന്നത്തെ ചര്‍ച്ചാ വിഷയം.രാഷ്‌ട്രത്തിന്റെ പരിശുദ്ധിയും അതിന്റെ സംസ്‌കാരവും കാത്തു സൂക്ഷിക്കുന്നതിനായി സെമറ്റിക്ക്‌ വംശജരായ ജൂതന്‍മാരെ നാട്ടില്‍ നിന്നും തുടച്ചു നീക്കിക്കൊണ്ട്‌ ജര്‍മനി ലോകത്തെ ഞെട്ടിച്ചു.ഉത്തുംഗമായ ദേശാഭിമാനത്തിന്റെ പ്രതിഫലനമാണിത്‌. വേരുകള്‍ വരെ ആണ്ടിറങ്ങിയ വ്യത്യാസങ്ങളുളള വംശങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും പൂര്‍ണ്ണമായി അലിഞ്ഞു ചേരാന്‍ കഴിയുക എന്നത്‌ എങ്ങനെ, തീര്‍ത്തും അസാദ്ധ്യമാണെന്ന്‌ ജര്‍മ്മനി ലോകത്തിന്‌ കാട്ടിത്തന്നു.ഇത്‌ ഹിന്ദുസ്ഥാനിലെ നമുക്കും മാതൃകയാക്കാവുന്നതേയുളളു.''

ജര്‍മ്മനിയുടെ ഈ സമീപനത്തില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ടാണ്‌ ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കേണ്ട ആശയസംഹിത ഗോള്‍വാക്കര്‍ രൂപീകരിച്ചതെന്ന്‌ സ്‌പഷ്‌ടം.

ഗോള്‍വാക്കര്‍ പറഞ്ഞു വച്ചത്‌ ഇത്രയും. വ്യാഖ്യാതാക്കള്‍ ഗുരുവിനേയും കടത്തിവെട്ടി.അവര്‍ ഇങ്ങനെ വ്യാഖ്യാനിച്ചു. അഹിന്ദുക്കള്‍ വിദേശികളല്ലാതാവണം , അല്ലെങ്കില്‍ ഹിന്ദുരാഷ്‌ട്രത്തില്‍ അടിമയായി ഒന്നും അവകാശപ്പെടാതെ പ്രത്യേക അവകാശങ്ങള്‍ക്കോ, പ്രത്യേക പരിഗണനയ്‌ക്കോ, പൗരാവകാശങ്ങള്‍ക്കു പോലുമോ അര്‍ഹരാകാതെ ഈ രാജ്യത്ത്‌ അവര്‍ക്ക്‌ പാര്‍ക്കാം.

ഇന്ന്‌ അവര്‍ വചനങ്ങള്‍ വ്യാഖ്യാനിച്ചു നല്‍കുന്ന രീതി വിട്ട്‌ അവ പ്രായോഗിക തലത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്നു.അതാണ്‌ നാം ഗുജറാത്തില്‍ കണ്ടത്‌ ഇപ്പോള്‍ ഒറീസയിലും കര്‍ണ്ണാടകത്തിലും കാണുന്നതും.ജര്‍മ്മനിയില്‍ നടന്ന വംശഹത്യക്ക്‌ ലോകം ഫാസിസം എന്ന പേരു നല്‍കി.അങ്ങനെയെങ്കില്‍ ഗുജറാത്തില്‍ നടന്ന വംശഹത്യയെ നാം ഏതു പേരിട്ടു വിളിക്കും?ആധുനിക ലോകം നേടിയെടുത്ത നേട്ടങ്ങളേയും സാമൂഹിക രാഷ്‌ട്രീയ കാഴ്‌ചപ്പാടുകളേയും ഇല്ലായ്‌മ ചെയ്‌തുകൊണ്ട്‌ വംശ വിദ്വേഷത്തിന്റയും വംശീയ ഏറ്റുമുട്ടലുകളുടേയും കാലത്തേയ്‌ക്കു കൂട്ടിക്കൊണ്ടു പോകുന്ന ഈ `പേരില്ലാത്ത' പ്രവണത വ്യാപിക്കുന്നതിന്‌ മുന്‍പ്‌ ദരിദ്രവല്‍ക്കരിക്കപ്പെടുന്ന സാധാരണക്കാര്‍ക്ക്‌,സ്‌ത്രീകള്‍ക്കും,കുട്ടികള്‍ക്കും ജീവിക്കാനും സ്വന്തം മനസും ശരീരവും മലിനമാക്കപ്പെടാതെ സംരക്ഷിക്കാനുമുളള അവകാശത്തിനു വേണ്ടി പ്രതിരോധം തീര്‍ക്കേണ്ടത്‌ കാലഘട്ടം നാം ഓരോരുത്തരില്‍ നിന്നും ആവശ്യപ്പെടുന്ന കടമയാണ്‌.

No comments:

FACEBOOK COMMENT BOX